Saturday, July 11, 2009

എന്നാലും അവന്റെ ഒരു പട്ടി തീറ്റയേ.......
























അറുപത്തെട്ടു പട്ടികളെ തിന്നു ഒരാള്‍ ലോക റെക്കോര്‍ഡ്‌ ഇട്ടിരിക്കുന്നു പോലും!!!!!!. നമ്മുടെ പത്രക്കാരുടെ ഓരോരോ തമാശകള്‍...... പ്രശംസിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.......

ഡാനി അഛനായിരിക്കുന്നു!!!!!!

ഡാനി എന്ന ഡാനിയേല്‍ ഡിസ്സുസ്സ ഒരു അഛനായിരിക്കുന്നു!!!!!
അതും ഒറ്റയടിക്ക് മൂന്നു കുട്ടികളുടെ അച്ഛന്‍.....
മിടുക്കന്മാരായ മൂന്നു കുട്ടികള്‍........അതാ ...... ഗേള്‍ ഫ്രെണ്ടിന്റെയും മക്കളുടെയും അടുത്ത് ഡാനി പ്രൌഡിയോടെ നില്ക്കുന്നു...

തൊട്ടടുത്ത വീട്ടിലെതാണ് ഡാനിയുടെ ഗേള്‍ ഫ്രെണ്ട്.ഡാനിയുടെ ബന്ധത്തില്‍ ഡാനിയുടെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു... കാരണം വേറെ ഒന്നും അല്ല....... ഡാനിയുടെ ഗേള്‍ ഫ്രെണ്ട് ഒരു വര്‍ക്കതില്ലാതവള്‍ ആയിരുന്നു. ഡാനിയോ............ സുന്ദരന്‍.......... ഉന്നതകുലജാതന്‍......... അതുകൊണ്ട്തന്നെ ഗേള്‍ ഫ്രെണ്ടും ആയുള്ള ഡാനിയുടെ ബന്ധത്തെ തടയാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. അവരുടെശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഡാനിയെപോലുള്ള മൂന്നുകുട്ടികള്‍....

എല്ലാ ബന്ധങ്ങളിലും സംഭവിക്കുന്നപോലെ ഇവിടെയും സംഭവിച്ചു.. കുട്ടികള്‍ ഉണ്ടായ കാര്യം അറിഞ്ഞതോടെ ഡാനിയുടെ വീട്ടുകാരുടെ ദേഷ്യം അലിഞ്ഞു ഇല്ലാതായി......അവര്‍ ഓരോരുത്തരായി കുട്ടികളെ കാണാന്‍ വന്നു. മൂന്നു സുന്ദരകുട്ടന്മാര്‍.... ഡാനിയെപോലെ തന്നെ......അമ്മയുടെ അടുത്ത് അവര്‍ അങ്ങനെ കിടക്കുന്നു...

'മമ്മിയുടെ വീട്ടിലേക്ക് കൊടുക്കാന്‍ ഒരു പട്ടികുഞ്ഞിനെ ഞങ്ങള്ക്ക് തരുമോ???' ഡാനിയുടെ വീട്ടുകാര്‍ ഗേള്‍ഫ്രെണ്ടിന്റെ വീട്ടുകാരോട് ചോദിച്ചു....
'അതിനെന്താ.... ഒന്നോ രണ്ടോ എണ്ണത്തിനെ നിങ്ങള്‍ എടുത്തോ....' ഗേള്‍ ഫ്രെണ്ടിന്റെ വീട്ടുകാര്‍ക്കും സമ്മതം.
എല്ലാവര്ക്കും സന്തോഷം..... അവസാനം എല്ലാം കലങ്ങി തെളിഞ്ഞിരിക്കുന്നു. ഏറ്റവും സന്തോഷം ഡാനി
എന്ന് വിളിക്കപെടുന്ന ഡാനിയേല്‍ ഡിസ്സുസ്സക്ക് .... അവന്‍ സന്തോഷത്തോടെ ഓരിയിടാന്‍ തുടങ്ങി.....
(കടപ്പാട്: പട്ടികള്‍ക്കും പൂച്ചകള്‍ക്കും കിടിലന്‍ പേരുകള്‍ കൊടുക്കുന്ന ശ്വേതക്കും കുടുംബത്തിനും....)

Friday, July 10, 2009

ബോയ്‌ ഫ്രെണ്ട്

രാവിലെ തിരക്ക് പിടിച്ചു ജോലിക്ക് പോകാന്‍ റെഡി ആകുകയായിരുന്നു.... അപ്പോളാണ് അടുത്ത മുറിയില്‍താമസിക്കുന്ന സഹപ്രവര്‍ത്തക കയറിവന്നത്... ആളൊരു അല്പം പരധൂഷനകാരി ആണ്..... വരവിന് പിന്നില്‍എന്തോ ദുരുദ്ദേശം ഉണ്ടെന്നു മുഖം കണ്ടാല്‍ തന്നെ അറിയാം..... ആള് വളച്ചുകെട്ടി ഓരോന്ന് പറഞ്ഞു തുടങ്ങി.... ഞാന്‍ മൂളിക്കൊണ്ടിരുന്നു.
പറയാനുള്ള കാര്യത്തിലേക്ക് അങ്ങ് എത്തുന്നില്ല....... വെറുതെ അതും ഇതും പറഞ്ഞു നില്ക്കുന്നു......
എനിക്ക് തിരക്കുണ്ട്‌....എന്താണെന്നു വച്ചാല്‍ ഒന്നു വേഗം പറഞ്ഞിരുന്നെങ്ങില്‍........ ഞാന്‍ ഓര്ത്തു....
......
'ഞങ്ങള്‍ ഇന്നലെ ഫോറത്തില്‍ (ഇവിടെ ഉള്ള ഒരു ഷോപ്പിംഗ്‌ മാല്‍) പോയിരുന്നു.....' ആള് കാര്യത്തിലേക്ക് വന്നുതുടങ്ങി....
'മ്മ്മം'
'അവിടെ വച്ചു നിന്നെപോലെ ഒരു ആളെ കണ്ടു... നിന്നെപോലെ തന്നെ.....'
ഓഹോ അതാണ് അപ്പൊ കാര്യം.
' അത് ഞാന്‍ തന്നെ ആയിരിക്കും. ഞാന്‍ ഇന്നലെ അവിടെ പോയിരുന്നു....' ഞാന്‍ പറഞ്ഞു.
'അതെ . നി തന്നെയാണെന്നു എനിക്ക് മനസിലായിരുന്നു.....'
'എന്നിട്ടെന്താ നി എന്നെ കണ്ടിട്ട് മിണ്ടാതെ പോയത്???' ഞാന്‍ ചോദിച്ചു.
' അല്ല. നി ബോയ്‌ ഫ്രെണ്ടിന്റെ കൂടെ ഇരിക്കുമ്പോള്‍ ശല്യം ആവണ്ടാന്നു വച്ചു.............' അവള്‍ പറഞ്ഞു.
ബോയ്‌ ഫ്രെണ്ടോ????? കര്‍ത്താവെ........... ഡിഗ്രിക്ക് പഠിക്കുന്ന എന്റെ അനിയന്‍.............. അവനെ ആണോ ഇവള്‍ എന്റെ ബോയ്‌ ഫ്രെണ്ട് ആക്കിയത്. നാലു വയസിനു ഇളയതാനെങിലും ചെറുക്കന്‍ പോത്ത്‌ പോലെവളര്‍ന്നതുകൊണ്ട് എന്നേക്കാള്‍ പ്രായം തോന്നും. എന്നാലും.........
അപ്പൊ അത് അറിയാനാണ് കക്ഷി രാവിലെ തന്നെ വന്നിരിക്കുന്നത്.....
ഞാന്‍ പൊട്ടിച്ചിരിച്ചു.... അവള്‍ ഒന്നും മനസിലാകാതെ എന്നെ നോക്കി.
'അതെന്റെ അനിയനാണ്....' ചിരിക്കിടയില്‍ ഞാന്‍ പറഞ്ഞു.
അവള്‍ക്കൊരു വിശ്വസക്കുരവ്...
എനിക്കൊരു ബോയ്‌ ഫ്രെണ്ട് ഉണ്ടെന്നു അവള്‍ കരുതുന്നതിലോ അതിന് പബ്ലിസിറ്റി കൊടുക്കുന്നതിലോഎനിക്കൊന്നും ഇല്ല. എന്നാലും എന്റെ അനിയനെ അവള്‍ എന്റെ ബോയ്‌ ഫ്രെണ്ട് ആക്കിയാലോ???. അത് വേണ്ട. അത് സമ്മതിക്കേണ്ട കാര്യം ഇല്ല....
അങ്ങനെ ഞാന്‍ സമയം ഇല്ലാത്ത സമയത്തു ആല്‍ബം തപ്പി എടുത്തു എന്റെ വീട്ടില്‍ എല്ലാവരേം അവള്ക്ക് കാണിച്ചുകൊടുത്തു. എല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ ആളുടെ മുഖത്ത് ഒരു ഇളിഭ്യത....
'ഞാന്‍ വിചാരിച്ചു.....' പുള്ളിക്കാരി പറഞ്ഞു തുടങ്ങി..
'സാരമില്ല....' ഞാന്‍ പറഞ്ഞു. 'ഞാന്‍ ഇപ്പോള്‍ത്തന്നെ ലേറ്റ് ആയി . ഞാന്‍ പൊയ്ക്കോട്ടേ...' മറുപടിക്ക് കാത്തുനില്‍ക്കാതെ ഞാന്‍ പുറത്തേക്ക് നടന്നു.


( എന്റെ സുഹൃത്തിന്റെ അനുഭവത്തില്‍ നിന്നു............ )

Friday, June 12, 2009

ഒരു ദേശാടനക്കിളി ആയിരുന്നെങ്ങില്‍......

അടുത്ത ജന്മത്തില്‍ ആരാകണം എന്ന് ആരെങ്ങിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ഒട്ടും ആലോചിക്കാന്‍ നിക്കാതെ ഉത്തരം പറയും ' ഒരു ദേശാടനക്കിളി .....'. എന്നിട്ട് ഈ ലോകം മുഴുവന്‍ പറന്ന് നടന്നു കാണണം . യാത്രകള്‍ ചെയ്യാന്‍ .... മനോഹരമായ സ്ഥലങ്ങള്‍ കാണാന്‍ എനിക്കെന്നും കൊതിയാണ്. ഒരു പെണ്ണായി പോയതില്‍ എനിക്ക് എപ്പോഴെങ്ങിലും വിഷമം തോന്നിയിട്ടുന്ടെങ്ങില്‍ അത് പോകണമെന്നു ആഗ്രഹം തോന്നുന്ന സ്ഥലങ്ങളില്‍ പോകാന്‍ കഴിയാതെ വരുമ്പോളാണ്.

ഈ ബാംഗ്ലൂര്‍ നഗരത്തിലും നഗരപ്രാന്തങ്ങളിലും ഉള്ള ഒട്ടുമിക്ക നല്ല സ്ഥലങ്ങളും കണ്ടു കഴിഞ്ഞു . പിന്നെ ഉള്ളതെല്ലാം ഒന്നുകില്‍ ഒറ്റദിവസം കൊണ്ടു പോയി വരാന്‍ പറ്റാത്തവയാണ് അല്ലെങ്ങില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്തവയാണ്.

അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് എന്റെ സുഹൃത്ത് അവന്റെ ഒരു സുഹൃത്തുമായി ചെന്നയില്‍ നിന്നു വന്നത്. മൂന്നു ദിവസത്തേക്ക്... അതും കറങ്ങാന്‍ വേണ്ടി മാത്രമായി... പോകേണ്ട സ്ഥലം എനിക്കിഷ്ടനുള്ളത് ആവാം എന്നും അവര്‍ പറഞ്ഞു. ആനന്ദലബ്ധിക്കിനി എന്തുവേണം!!!. ഹൊഗ്ഗനക്കലും നന്ദി ഹില്ല്സിലും പോകണം എന്നുള്ളത് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. എന്റെ രണ്ടു അവധി ദിവസങ്ങളിലായി ഞങ്ങള്‍ രണ്ടിടത്തും പോയി.... അനൂപും ഞാനും അനൂപിന്റെ സുഹൃത്ത് വിജയുമ് പിന്നെ ഞങ്ങളുടെ സുഹൃത്ത് ശിവയും....

യാത്രയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ചോദിച്ചു ' വേറെ പെണ്‍കുട്ടികള്‍ ആരും കൂടെ വരുന്നില്ലേ?'
'ഇല്ല . അനൂപിന്റെം ശിവയുടെം കൂടെ അല്ലെ പോകുന്നെ. പിന്നെ എന്താ? ' ഞാന്‍ മറുപടി പറഞ്ഞു.
രണ്ടും ഒറ്റ ദിവസത്തെ യാത്രകള്‍ ആയതുകൊണ്ടായിരിക്കാം വീട്ടുകാര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.

'ഈ വേനല്‍ക്കാലത്ത് നന്ദി ഹില്ല്സ് പോകണ്ട. പൊള്ളുന്ന ചൂടായിരിക്കും' എന്റെ പല സുഹൃത്തുകളും പറഞ്ഞു. ഞാന്‍ എവിടെ കേള്‍ക്കാന്‍... ആറ്റ് നോറ്റിരുന്നു കിട്ടിയ ഒരു ചാന്‍സ് ആണ്. എന്തായാലും യാത്ര ദിവസം വളരെ നല്ല അന്തരീക്ഷം ആയിരുന്നു. ദൈവം അറിഞ്ഞു ചെയ്തപോലെ... ഒരല്പം പോലും വെയില്‍ ഇല്ലാത്ത ഒരു ദിവസം... പോരാത്തതിന് ചെറിയ തണുത്ത കാറ്റും....

നന്ദി ഹില്ല്സ് യാത്ര മനോഹരമായിരുന്നു. കത്തി വച്ചും പാട്ടു കേട്ടും ഞങ്ങള്‍ ആസ്വദിച്ചു യാത്ര ചെയ്തു. നന്ദി ഹില്ല്സ് നു മുളകില്‍ നിന്നുള്ള ബാംഗ്ലൂര്‍ നഗരിയുടെ ദൃശ്യവും, അവിടത്തെ കൊച്ചു ഒരു അമ്പലവും... പൂന്തോട്ടവും , കുരങ്ങന്മാരും.... എല്ലാം രസകരമായിരുന്നു. പിന്നെ യാത്ര മദ്ധ്യേ കാണുന്ന മുന്തിരി പാടങ്ങളും...

രാത്രി ഒരു എട്ടു മണിയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ചു പത്തു മണിയോടെ പിരിഞ്ഞു. ഹൊഗ്ഗനക്കല് യാത്രക്കുള്ള പ്ലനുമുണ്ടാക്കി....

വെയിലിന്റെ കാഠിന്യം ഒഴിച്ചാല്‍ ഹൊഗ്ഗനക്കല് യാത്ര അതിലേറെ മനോഹരം ആയിരുന്നു.... 'പരിസല്‍' എന്ന് പറയുന്ന കുട്ട വഞ്ചിയില്‍ ഒരു രണ്ടു മണിക്കൂറോളം വെള്ളത്തില്‍ ചുറ്റി നടന്നു... വഞ്ചി തുഴഞ്ഞും വെള്ളം തെറിപിച്ചും..... പിന്നെ അവിടെ ഒരു തുരുത്തില്‍ നിന്നു ചോറും മീന്‍ കറിയും ചേര്ന്ന ഉച്ച ഭക്ഷണം.... ചിലപ്പോ വേറെ ഒരിടത്തും കിട്ടിയെക്കില്ലാത്ത ഒരു അനുഭവം.... വളരെ നാളുകള്‍ക്ക് ശേഷം എനിക്ക് നീന്താനുള്ള ഒരു അവസരവും കിട്ടി. ചെറുപ്പത്തില്‍ പഠിച്ച നീന്തല്‍ മറന്നോ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും അങ്ങനെ സംഭവിച്ചില്ല. കമിഴ്ന്നും മലരന്നും മതിയാവോളം നീന്തി. ഇനി ഒരിക്കലും അതിനൊന്നും പറ്റിയില്ലെങ്ങിലോ....

ആ രണ്ടു ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല.... പിന്നെ അതിന്റെ ഹാങ്ങ്‌ ഓവര്‍ മാറാന്‍ വീണ്ടും കുറെ ദിവസങ്ങള്‍....

അതുപോലെ കുറെ നാളായി ഞാന്‍ ആഗ്രഹിക്കുന്നു കുടജാദ്രിയിലും പാപനാശിനിയിലും പോകണം എന്ന്. എന്തായാലും ഒറ്റദിവസം കൊണ്ടു നടക്കുന്ന കാര്യം അല്ല. രാത്രി എവിടെയെങ്കിലും തങ്ങേണ്ടി വരും...വീട്ടുകാരുടെ കൂടെ പോകാം എന്ന് ചിന്തിക്കുക പോലും വേണ്ട. വല്ല മലയാറ്റൂരും ആയിരുന്നു പോകേണ്ടതെങ്ങില്‍ അവര്‍ വന്നെക്ക്കും. പിന്നെ എന്നെപ്പോലെ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള പുരുഷ സുഹൃത്തുക്കളുടെ കൂടെ പോകാമെന്ന് വച്ചാല്‍ അവര്‍ ആ സാഹസത്തിനു തയാറാവില്ല. ദൂരയാത്ര അല്ലെ... ഞാന്‍ ഒരു പെണ്ണല്ലേ... ഇതു ഇന്ത്യ അല്ലെ.... പോരാത്തതിന് ഞാന്‍ ഒരു മലയാളിയും.... നമ്മുടെ സധചാരബോധം.... നമ്മുടെ സംസ്കാരം..... ഇങ്ങനെ ഉള്ള ചില അവസരങ്ങളില്‍ നമ്മള്‍ പുചിക്കുന്ന പാശ്ചാത്യ സംസ്കരത്തോട്‌ എനിക്ക് സ്നേഹം തോന്നി പോകാറുണ്ട്. അങ്ങനെ ഉള്ള ഒരു സ്ഥലത്തായിരുന്നു ജീവിക്കുന്നതെങ്ങില്‍ ഞാന്‍ എന്നേ പോയി ഈ സ്ഥലങ്ങള്‍ ഒക്കെ കണ്ടേനെ.....

അതുപോലെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന എത്രയോ സ്ഥലങ്ങള്‍..... പലതും വെറും ആഗ്രഹമായി മാത്രം അവശേഷിക്കും ......ഒരു പെണ്ണായി പോയത് കൊണ്ടുള്ള നഷ്ടം!!!!

അടുത്ത ജന്മത്തില്‍ എങ്ങിലും ഒരു ദേശാടനക്കിളി ആയി ജനിക്കാന്‍ ആരെങ്ങിലും എനിക്ക് വരം തന്നിരുന്നെങ്ങില്‍.........

Monday, April 20, 2009

ക്രോം.......ക്രോം.......ക്രോം.......

കഴിഞ്ഞ ആഴ്ച ഞാന്‍ തവളകളുടെ കരച്ചില്‍ കേട്ടു.അതു അത്ര വലിയ കാര്യം ആണോ എന്നു ആര്ക്കും തോന്നാം.വര്‍ഷങ്ങള്‍ക്കു ശേഷം ആണു ഞാന്‍ ഒരു തവളയുടെ ഇത്ര ആര്ഭാടമായുള്ള കരച്ചില്‍ കേള്‍ക്കുന്നത്.ബാങ്ഗലൂരുനിന്നു നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് ഞാന്‍ അതു കേട്ടതു.

ചെറുപ്പത്തില്‍ തവളകള്‍ എനിക്കൊരു ഹരമായിരുന്നു. തവളകള്‍ എന്നതിനെക്കാള്‍ തവളക്കാല്‍ വരുത്തതു എന്നു പറയുന്നതാവുമ് ശരി.സാമന്യം വലുപ്പമുള്ള തവളയെ എവിടെക്കണ്ടാലും അച്ചാച്ചന്‍ അതിനെ പിടിച്ചു എനിക്കതിന്റെ കാലു വറുത്തു തരുമയിരുന്നു.അന്നൊക്കെ വീടിനടുത്തു പാടം ഉണ്ടായിരുന്നതിനാല്‍ മഴക്കാലം ആയാല്‍ തവളകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. പാടത്ത് നിറയെ തവളകളും തോട്ടില്‍ നിറയെ കുഞ്ഞു മീനുകളും അവയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കൊക്കുകളും നീര്‍ക്കൊലിക്കുട്ടന്മാരും..........രാത്രി മല്‍സരിച്ചുള്ള തവളകളുടെ കരച്ചിലും....... എല്ലാം എനിക്ക് പ്രിയപെട്ടതയിരുന്നു. രാത്രി മല്‍സരിച്ചുള്ള തവളകളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എന്നില്‍ എന്തെന്നില്ലത്ത ഒരു ആഹ്ലാദം വന്നു നിറയും . ചില ദിവസങ്ങളില്‍ അച്ചാച്ചനും ചാച്ചന്മാരും രാത്രി പാടതുപോയി ഇഷ്ടം പോലെ തവളയെ പിടിച്ചുകൊണ്ടു വരും. അങ്ങനെ ഉള്ള ദിവസങ്ങളിലിലുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.നാലാം ക്ലാസ്സില്‍ ആയപ്പോളെക്കും തവള പിടുത്തം, അതിന്റെ കാലു വെട്ടി വൃത്തിയാക്കി വറുക്കല്‍ എന്നിവയില്‍ ഞനും ഒരു എക്സ്പെര്‍ട്ട് ആയി മാറി.

ഒരിക്കല്‍ എന്റെ സുഹ്രുത്ത്തു ഹേമ എന്നോടു ഏറ്റവും ഇഷറ്റ്ം ഉള്ള ഇറച്ചി ഏതെന്നു ചോദിച്ചു. 'തവള ഇറചി കഴിച്ചിട്ടുണ്ടൊ? നല്ല രുചി ആണു' ഞാൻ മറുപടി പറഞ്ഞു. 'തവളയെ തിന്നുമോ?' ഞെട്ടലോടും അറപ്പോടും കൂടി ഹേമ ചോദിച്ചു. 'മുഴുവന്‍ തിന്നില്ല . കാലു മത്രം...' ഞാന്‍ മറുപടി പറഞ്ഞു. ടൌണില്‍ വളര്‍ന്ന ആ തമിഴത്തി കൊച്ചിനു തവളക്കാല്‍ വറുതതിന്റെ രുചിയെക്കുറിച്ചു എന്തറിയം!!!. ഞാന്‍ ഒരല്പം വിശദമയിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു.'തവളയെ പിടിക്കണം.എന്നിട്ടു അതിന്റെ കാലു വെട്ടി തൊലി പൊളിച്ചു എടുക്കണം. പാദവും വെട്ടി കളയണം. പിന്നെ കാലിനുള്ളില്‍ വെളുത്ത നിറത്തില്‍ കാണുന്ന ഞരംബും വലിച്ചെടുതു കളയണം.എന്നിട്ടു കഴുകി വൃത്തിയാക്കി ഒരൽപ്പം ഉപ്പു , മുളകു, മഞ്ഞള്‍ എന്നിവ തിരുമ്മി ഒരല്പം എണ്ണയില്‍ തിരിച്ചും മറിചും ഇട്ടു വറുത്തെടുക്കണം'. 'അതിനത്ര രുചി ആണോ?' ഹേമ ചോദിച്ചു. 'ആണൊന്നോ?, ഞനും അനിയത്തിയും അതു വറുത എണ്ണയില്‍ ചോറിട്ടു തിന്നുമയിരുന്നു.' 'തവള കടിക്കുമോ?'അടുത്ത ചോദ്യം. 'ഇല്ല. പിടിക്കുമ്പോള്‍ ചിലപ്പോള്‍ മൂത്രം ഒഴിക്കും. തവള ഇറച്ചിയുടെ രുചി ഓര്‍ത്താല്‍ അതൊക്കെ ആരു വകവക്കാനാ.... ' ഹേമ അത്ഭുതതൊടെ കേട്ടിരുന്നു.

ഇപ്പോള്‍ വീടിനടുത്തുള്ള പാടങ്ങളെല്ലാം റബര്‍ തോട്ടങ്ങള്‍ ആയി.കൊച്ചു തോടുകളില്‍ വെള്ളം ഇല്ലതായി..... വറ്റാത്ത കിണറും വറ്റിതുടങ്ങി....കൂടെ തവളകളും ഇല്ലാതെ ആയി .... ഇപ്പോള്‍ തവളകളെ പിടിക്കാനൊന്നും തോന്നാറില്ലെങ്ങിലും മഴക്കാലം ആയാല്‍ ഞാന്‍ അതെല്ലാം ഓര്‍ക്കാറുണ്ട് . കഴിഞ്ഞ മഴക്കാലത്തു ഞാന്‍ ചോദിച്ചു'അമ്മെ ഇപ്പോള്‍ ഇവിടെ തവളകള്‍ ഒന്നും ഇല്ലേ?' 'അതുങ്ങളെ ഒക്കെ നീ തിന്നു തീര്‍ത്തില്ലേ?' അച്ച്ചച്ചാന്‍ കളിയാക്കി. ' വല്ലപ്പൊഴും ഒരോന്നിനെ ഒക്കെ കാണാറുണ്ട് ' അമ്മ പറഞ്ഞു. 'ദൈവമെ തവളകളുടെ വംശം തന്നെ ഇല്ലാതാകുകയാണോ ?. പാടവും തോടും ഒക്കെ ഇല്ലതായത്തിന്റെ കൂടെ ഇങ്ങനെ എന്തെല്ലാം ആണ് നഷ്ടപെടുന്നത്!!!. ഇങ്ങനെ പോയാല്‍ അവസാനം എന്താകും?.' ഞാന്‍ ഓര്ത്തു. തവളകളുടെ മല്‍സരിച്ചുള്ള കരച്ചില്‍ കേള്‍ക്കാന്‍ ഒരു കൊതി തോന്നി.പക്ഷെ ആ മഴക്കലത്തു ഒരു തവളയുടെ കരച്ചില്‍ പോലും കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞില്ല.

പിന്നെ ഒരു തവളയുടെ കരച്ചില്‍ കേള്‍ക്കുന്നത് ആ ട്രെയിന്‍ യാത്രക്കിടയില്‍ ആണ്.രാത്രി ആണ്. ഏതൊ ട്രെയിന്‍ കടന്നു പോകാന്‍ ഞങ്ങളുടെ ട്രെയിന്‍ എവിടെയോ നിര്ത്തി ഇട്ടിരിക്കുക ആയിരുന്നു. എവിടെയോ ഇരുന്നു രണ്ടു തവളകള്‍ മത്സരിച്ചു കരയുന്നു. ആവു ... ഇപ്പോഴും ഇങ്ങനെ മത്സരിച്ചു കരയാന്‍ തവളകള്‍ ഒക്കെ ഉള്ള സ്ഥലങ്ങള്‍ ഉണ്ടല്ലോ....എനിക്കു എന്തെന്നില്ലത സന്തോഷം തോന്നി.....ഞാന്‍ പകുതി ഉയര്ത്തി വച്ചിരുന്ന ജനലിലൂടെ പുറത്തേക്ക് നോക്കി. കുറ്റാക്കൂരിരുട്ടു.... ഒന്നും കാണാന്‍ വയ്യ... കടന്നു പോകന്നുള്ള ട്രെയിനും പോയതിനു ശേഷം ഞങ്ങളുടെ ട്രെയിനും വിട്ടു. അപ്പൊഴും ആ തവളകള്‍ എവിടെയോ ഇരുന്നു മത്സരിച്ചു കരയുന്നുണ്ടയിരുന്നു.......... ക്രൊം...ക്രോം.......ക്രോം.......

Friday, February 13, 2009

നിക്കടാ പന്നി......

കുറെ നാളായി മതിവരുവോളം മലയാളത്തില്‍ സംസാരിക്കാന്‍ ഒരു ആളില്ലാത്ത വിഷമത്തില്‍ ആയിരുന്നു ഞാന്‍. ഇവിടെ ബാന്‍ഗലൂരില്‍ ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ടെങ്ങിലും അതില്‍ മലയാളികള്‍ കുറവാണു . എന്തായാലും സ്വന്തം മാതൃഭാഷയില്‍ സംസാരിക്കുന്നപോലെ ഒരു സുഖം മറ്റു ഭാഷകളില്‍ സംസാരിച്ചാല്‍ കിട്ടില്ലല്ലോ....

മലയാളത്തില്‍ സംസാരിക്കാന്‍ കഴിയാത്തതിന്റെ അസ്കിത മാറിയത് ഗായത്രി വന്നതിനു ശേഷം ആണ്. കഴിഞ്ഞ മൂന്ന് മാസമായി ഒരു സുഹൃത്തായി , സഹപ്രവര്തകയായി , സഹവാസി ആയി ഗായത്രി എന്റെ കൂടെ ഉണ്ട്. ഗായത്രിയെപോലെ മറ്റൊരാളെ കാണാന്‍ ചിലപോ കഴിഞ്ഞെന്നുപോലും വരില്ല.ഗായത്രിയുടെ സംസാരവും സംശയങ്ങളും പലതിനോടും ഉള്ള പ്രതികരണങ്ങളും എല്ലാം എന്നില്‍ ചിരി,കരച്ചില്‍,നിസഹായത,ദേഷ്യം തുടങ്ങിയ പലവിധ വികാരങ്ങള്‍ എന്നില്‍ ഒരുമിച്ചു ഉണ്ടാക്കും. അവസാനം ഞാന്‍ വിളിച്ചു പോകും 'എന്റെ ഗായത്രീ .....' . വിളിയില്‍ എന്റെ എല്ലാ വികാരങ്ങളും അടങ്ങിയിട്ടുണ്ടാകും.

ചുരുക്കി പറഞ്ഞാല്‍ ഗായത്രി ഒരു സംഭവം തന്നെ ആണ്.വന്നു വന്നു എനിക്ക് ഗായത്രിയെക്കുരിച്ചു എഴുതാന്‍ മുട്ടിയിട്ടു വയ്യ എന്ന അവസ്ഥ ആയി. അവസാനം ഞാന്‍ പ്രഖ്യാപിച്ചു ' ഞാന്‍ ഗായത്രിയെക്കുരിച്ചു ബ്ലോഗില്‍ എഴുതാന്‍ പോകുകയാണ് '
'ആരെങ്ങിലും വായിച്ചാലോ...' ഗായത്രി ഒരു വൈക്ലഭ്യത്തോടെ ചോദിച്ചു .
'അതിന് വായിക്കുന്നവര്‍ ആര്ക്കും ഗായത്രിയെ അറിയില്ലാലോ....' ഞാന്‍ ആശ്വസിപ്പിച്ചു.
കക്ഷി പിന്നെ ഒന്നും പറഞ്ഞില്ല. മൌനം സമ്മതം ....ഞാന്‍ കരുതി.

എഴുതാന്‍ ആണെങ്ങില്‍ 'ഗായത്രീ ചരിതം' എന്നൊരു ബുക്ക് തന്നെ എഴുതാനുള്ള വകുപ്പ് കക്ഷി ഉണ്ടാക്കിതന്നിട്ടുണ്ട്.
എന്തായാലും ഇപ്പൊ അതിനൊന്നും പറ്റിയെന്നു വരില്ല. എഴുതാന്‍ തുടങ്ങിയപ്പോള്‍ പെട്ടന്ന് മനസ്സില്‍ വന്നത് കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചു ഉണ്ടായ സംഭവം ആണ്.

ഞങ്ങള്‍ ജോലി ചെയ്യുന്ന ടെക്നോളജി പാര്‍ക്കില്‍ ഒരു സൂപ്പര്‍ മാര്ക്കറ്റ് ഉണ്ട്. എന്നും തന്നെ ഞങ്ങള്‍ അവിടെ പോകും. മിക്കവാറും ഗായത്രിക്ക് മിട്ടായി വാങ്ങാന്‍ ആയിരിക്കും പോകുന്നത്. എന്നും ഗായത്രി ഒരു പത്തു മിനിട്ട് തിരഞ്ഞു അവസാനം അഞ്ചു രൂപയുടെ ഏതെങ്കിലും ഒരു മിട്ടായിയും ആയി വരും.പിന്നെ അഞ്ചു രൂപ കൊടുക്കാന്‍ കുറെ നേരം ക്യുവില്‍ ......

ഒരു കന്നടക്കാരന്‍ അമ്മാവനും ഒരു തരുണീമണിയും ആണ് സാധാരണ അവിടെ ബില്‍ കൌണ്ടറില്‍ ഇരിക്കാരുള്ളത്. അന്നും ഒരു മിട്ടായി എടുത്തിട്ട് ഗായത്രി ബില്ല് കൊടുക്കാനായി തരുണീമണിയുടെ അടുത്തേക്ക് നടന്നു. പതിവുപോലെ ഞാന്‍ തിരക്കില്‍ നിന്നു മാറി ഒരു സൈഡില്‍ നിന്നു. തരുണീമണിയുടെ മുന്നിലാനെങ്ങില്‍ നല്ല തിരക്ക്. അമ്മാവന്റെ അടുത്ത് ആരുമില്ല. ഗായത്രിയും തരുണീമണിയുടെ അടുത്തേക്ക് പോകുന്നത് കണ്ടു അമ്മാവന്‍ വിളിച്ചു 'ഇക്കട ബന്നി... ഇക്കട ബന്നീ ....'

ഗായത്രി തിരിഞ്ഞു അമ്മാവനെ തറപ്പിച്ചു നോക്കിയിട്ട് മുന്നോട്ടു നടന്നു.ഇഷ്ടമല്ലാത്ത എന്ത് കണ്ടാലും കക്ഷി പ്രതികരിക്കും. അത് ആരോടായാലും. പലപ്പോഴും വളരെ വയലന്റ് ആയിത്തന്നെ.

'ഇക്കട ബന്നി... ഇക്കട ബന്നീ ....' അമ്മാവന്‍ വീണ്ടും വിളിച്ചു.
ഗായത്രി വെട്ടിത്തിരിഞ്ഞ് അമ്മാവന്റെ അടുത്തേക്ക് നടന്നു. മുഖത്തെ ക്രോധം കണ്ടപോഴേ എനിക്കെന്തോ പന്തികേട്‌ തോന്നി.
ഞാന്‍ വേഗം അടുത്തെത്തി ചോദിച്ചു.'എന്ത് പറ്റി ????'
'അയാളു വിളിച്ചത് കേട്ടില്ലേ... നിക്കടാ പന്നീ... എന്ന്.' ഗായത്രി ദേഷ്യത്തില്‍ പറഞ്ഞു.
'എന്റെ ദൈവമേ .... നിക്കടാ പന്നീ ... എന്നല്ല ഇക്കട ബന്നി... എന്നാ പറഞ്ഞെ. എന്ന് വച്ചാല്‍ കന്നടയില്‍ ഇവിടെ വാ എന്നാണ്. അയാളുടെ മുന്നില്‍ തിരക്കില്ലാത്തത്‌കൊണ്ടു അവിടേക്ക് ചെല്ലാന്‍ പറഞ്ഞതാ...' ഞാന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
'ആണോ? ഞാന്‍ കേട്ടത് നിക്കടാ പന്നി എന്നാണ്. പറഞ്ഞതു നന്നായി... അല്ലെങ്ങില്‍ ഞാന്‍ അയാള്‍ക്കിട്ട്‌ രണ്ടു കൊടുത്തേനെ....ഇയാള്‍ക്ക് വല്ല മനസിലാകുന്ന ഭാഷയിലും വിളിച്ചുകൂടെ....' എന്നോട് അതും പറഞ്ഞുകൊണ്ട് ഗായത്രി പൈസ എടുത്തു അമ്മാവന് നീട്ടി.
ഞാന്‍ ചിരി കടിച്ചമര്‍ത്തി നിന്നു. അമ്മാവന്‍ പൈസയും വാങ്ങി ഞങളെ നോക്കി ഒരു പഞ്ചാര ചിരി ചിരിച്ചു. 'അമ്മാവാ... ഞാന്‍ ഇപ്പോള്‍ വന്നില്ലായിരുന്നു എങ്കില്‍ കാണാമായിരുന്നു.... ചിരിയൊന്നും മുഖത്ത് കാണില്ലായിരുന്നു....' അമ്മാവനെ നോക്കി പുന്ചിരിക്കുംപോള്‍ ഞാന്‍ മനസ്സില്‍ ഓര്ത്തു.

കൊതുകിന്റെ പാട്ട്‌.......

ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി ജോലി തുടങ്ങാന്‍ ഒരുങ്ങുംപോളാണ് ഗായത്രി വന്നു സീറ്റില്‍ ഇരുന്നത്. മുഖത്ത് ഒരു ഗൌരവം. 'എന്തോ കാര്യം ഉണ്ട്' ഞാന്‍ ഓര്ത്തു. ചിലപ്പോള്‍ ആരെക്കുരിചെങ്ങിലും ഉള്ള പരാതി ആകാം. ചിലപ്പോള്‍ ഒരു സംശയം ആകാം ....ചിലപ്പോള്‍ മറ്റെന്തെങ്ങിലും വേവലാതി ആകാം.എന്തായാലും അത് കേട്ടിട്ട് പണി തുടങ്ങുന്നതാണ് ബുദ്ധി.ഞാന്‍ ഗായത്രിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

ഗായത്രി ഗൌരവത്തില്‍ പറഞ്ഞു തുടങ്ങി 'ഈ കൊതുക് എന്ത് ഭംഗി ആയി ആണല്ലേ പാട്ടുപാടുന്നത്.... ഞാന്‍ ഇന്നലെ ആണ് അത് ശ്രദ്ധിക്കുന്നത്.ഞാന്‍ രാത്രി അതും കേട്ടോണ്ട്‌ കിടക്കുവാരുന്നു....'ഞാന്‍ ഗായത്രിയെ ദയനീയമായി നോക്കി.രണ്ടു ദിവസമായി രാത്രി നല്ല കൊതുകാണ്. ആ ജന്തുക്കളുടെ കടിയെക്കാള്‍ കഷ്ടം ആണ് അതിന്റെ മൂളല്‍. ചെവിയുടെ അടുത്ത് വന്നിരുന്നു തുടങ്ങും.... അതിന്റെ ശല്യം കാരണം നന്നായി ഉറങ്ങാന്‍ പോലും പറ്റുന്നില്ല. അതാണ് മനോഹരമായ പാട്ട്‌......

'എങ്ങനെ ആണ് ആവോ ഇതുങ്ങളൊക്കെ ഇത്ര നന്നായി പാടാന്‍ പഠിക്കുന്നത്????' അടുത്ത ചോദ്യം. അതും വളരെ നിഷ്കലന്ഗം ആയി.'കൊതുക് പാട്ട്‌ പടുന്ന്തല്ല എന്നുപോലും അറിയില്ലേ ആവോ ?' ഞാന്‍ ഓര്ത്തു. പിന്നെ ഗായത്രിയുടെ സംശയങ്ങള്‍ കേട്ടു നല്ല ശീലം ആയതുകൊണ്ട് എനിക്ക് ഞെട്ടല്‍ ഒന്നും ഉണ്ടായില്ല.

കേരളത്തിലെ വളരെ വലിയ ഒരു റിസേര്‍ച്ച് ഇന്‍സ്ടിട്യുടില്‍ ഒരു മൂന്നു മാസ പ്രൊജക്റ്റ്‌ ചെയ്യുന്നതിനിടയിലെ ഒരു വൈകുനേരത്തില്‍ അവിടുത്തെ കാന്റീനിലെ വലിയൊരു ചില്ല് ഭരണിയില്‍ കിടക്കുന്ന ഗുലാബ് ജാമുന്‍ കണ്ടു 'ഇതെന്താ ഉണ്ണിയപ്പം വെള്ളത്തില്‍ ഇട്ടിരിക്കുന്നത്' എന്ന് പരസ്യമായി ചോദിച്ചു പ്രസിദ്ധ ആയ ആളാണ് കക്ഷി.
കക്ഷി അന്നാണ് ആദ്യമായി ഗുലാബ് ജാമുന്‍ കാണുന്നത്. അതുകൊണ്ട് അത് ഉണ്ണിയപ്പം ആണെന്ന് കരുതിപോലും.

അങ്ങനെ ഉള്ള വലിയ വലിയ സംശയങ്ങള്‍ ആണ് സാധാരണ ചോദികാര്. 'എവിടെവച്ച്‌ വേണമെങ്ങിലും എന്ത് സംശയം വേണമെങ്ങിലും ചോദിച്ചോ.പക്ഷെ പതുക്കെ ചോദിക്കണം എന്നുമാത്രം.' ഞങ്ങള്‍ സുഹൃത്തുക്കള്‍ അതാണ് പറയാറ്.

പലതരം കൊതുക് വര്‍ഗങ്ങള്‍ അയ ഈഡിസ് , അനോഫെലിസ് ,ക്യുലെക്സ് തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയം ആയ എന്തെങ്ങിലും ചോദിച്ചാല്‍ എനിക്കറിയാത്ത പല കാര്യങ്ങളും ഗായത്രി പറഞ്ഞുതരും. പക്ഷെ കൊതുകെങ്ങനെ പാട്ട്‌ പഠിച്ചു എന്ന് ഗായത്രിക്ക് അറിയില്ല.

എന്റെ മുഖത്തെ ദയനീയ അവസ്ഥ കണ്ടു അടുത്തിരുന്ന ഹേമ കാര്യം ചോദിച്ചു. മലയാളി അല്ലാത്തകൊണ്ട് ഹേമക്ക് ഗായത്രി എന്നോട് ചോദിച്ചത് എന്താണെന്നു മനസിലായില്ല. ഞാന്‍ ഹേമയോട് പറഞ്ഞു. 'കൊതുക് വളരെ നന്നായി പാട്ട്‌ പാടുന്നുണ്ടെന്ന് ..... അതെങ്ങനെ ഇത്രയും നന്നായി പാടാന്‍ പഠിച്ചു എന്ന് എന്നോട് ചോദിക്കുവാരുന്നു'
ഹേമ പൊട്ടിച്ചിരിച്ചുകൊണ്ട് തമിഴില്‍ പറഞ്ഞു' കൊതുകിപ്പോള്‍ എ.ആര്‍ രഹമാന്റെ അടുത്ത് മ്യൂസിക് ക്ലാസിനു പോകുന്നുണ്ട്. അറിഞ്ഞില്ലേ?'

ഞാന്‍ ചിരിച്ചുകൊണ്ട് ഗായത്രിയോട് പറഞ്ഞു' അത് പാട്ട്‌ പടുന്നതല്ല. അതിന്റെ ചിറകടി ശബ്ദം ആണ് ആ കേള്‍ക്കുന്നത്.'
ഗായത്രിക്ക് ഒരു വിശ്വാസക്കുറവു പോലെ .'ആണോ ....... എന്നാലും അതെന്തു രസം ആയിട്ടാ പാടുന്നെ....' ഗായത്രി പറഞ്ഞു.
'ആണോ..... ഇനി സ്റ്റാര്‍ സിങ്ങര്‍ 2010 തുടങ്ങിയാല്‍ കൊതുകിനെക്കൊണ്ടും പാടിക്കാന്‍ പറയാം.....' ഞാന്‍ പറഞ്ഞു.
'പോടേ കളിയാക്കാതെ.....' ഗായത്രി തിരിഞ്ഞിരുന്നു പണി തുടങ്ങി.